Sunday, February 24, 2008

കാരാഗൃഹം

നോവിന്‍ കരിമ്പടം വാരിപ്പുതച്ചു ഞാ-
നീരാവിലിന്നും ഉറങ്ങാതിരിക്കവേ.
നീര്‍മാതളത്തിന്റെ ചില്ലകള്‍ ചുംബിച്ചു
നീളും വെളിച്ചമെന്‍ കാരാഗൃഹത്തിലും.

നാഴികയ്ക്കൊപ്പം ചുരുങ്ങും നിഴല്‍നൃത്ത-
നാടകം കണ്ടു മയങ്ങാന്‍ കിടക്കവേ
നേരിന്‍ വെളിച്ചപ്പിളര്‍പ്പുകള്‍ വീണെന്റെ
മേനിയിലാകെ പടരും നിലാക്കുളിര്‍

രാവിന്‍ നിശബ്ദതക്കപ്പുറം കേള്‍ക്കുന്ന
വാതില്‍ ഞരക്കങ്ങളില്ലാത്ത രാത്രികള്‍
താഴിന്‍ തുരുമ്പിച്ച ദ്വാരത്തിനിപ്പുറം
വാതായനങ്ങള്‍ തുറക്കാത്ത നാളുകള്‍

ആരോ നടന്നടുക്കുന്നതും മേല്‍ക്കുമേ-
ലാരോ വഴക്കടിക്കുന്നതും കേട്ടുവോ
ആവില്ല കാരാഗൃഹത്തിന്റെ നീളുന്ന
പായല്‍ പിടിച്ചോരിടനാഴി ശൂന്യമാം.

ആരാണടച്ചിട്ടതെന്നെയിക്കല്‍ത്തുറു-
ങ്കാരോ തുറന്നേക്കുമെന്നോ വിലങ്ങുകള്‍.
ആരോപണങ്ങള്‍ക്കുമേല്‍ വിധിച്ചെന്നെയി-
ക്കാരാഗൃഹത്തിലടച്ചിട്ടതാരൊരാള്‍

ആരും തുറക്കാത്ത വാതിലിന്നിപ്പുറം
ജാലകക്കാഴ്ച്ചകള്‍ നഷ്ടമാവുന്നതും
നീളുന്ന ചാന്ദ്രീകവീചികള്‍ക്കൊപ്പമെന്‍
മോഹങ്ങളൊക്കെത്തറയില്‍ പതിഞ്ഞതും

നീറുന്ന നോവുകള്‍ക്കിപ്പുറത്തേക്കൊരു
പറാവുകാരനും വന്നില്ലിതുവഴി
കേട്ടു ഞാനിന്നു വിചിത്രം മഹാത്ഭുതം
താക്കോല്‍ കിലുങ്ങിന്നുതെന്‍ തലക്കീഴിലായ് !

പൊട്ടക്കിണറ്റിലെ മണ്ഡൂക ചിന്തകള്‍
പെട്ടെന്ന് ലോകത്തിലെത്താന്‍ കൊതിച്ചുപോയ്
കുങ്കുമമെന്നും ചുമന്നോരു ഗര്‍ദ്ദഭം
കേട്ടില്ല താക്കോല്‍ക്കിലുക്കമെന്തിത്രനാള്‍?

ഇക്കെട്ടിനപ്പുറം ലോകമുണ്ടെന്നതും
ഇന്നെത്രമേല്‍ മാറിയിട്ടുണ്ടാമതെന്നും
കാണാന്‍ കൊതിക്കും മുഖങ്ങള്‍ക്കിടയിലായ്
ആ മുഖം മാത്രമെന്‍ തെറ്റിന്റെ വേദന.

വന്നീല കാണുന്നതിന്നായൊരിക്കലും
എന്നുമേ കാത്തിരുന്നീയിരുള്‍ക്കൂട്ടിലും
ഇന്നുമീ കാരാഗൃഹത്തിന്നുമപ്പുറം
എന്നെയും കാത്തവള്‍ നില്‍പ്പതുണ്ടാവുമോ?

Friday, February 08, 2008

പ്രഭാതം

പ്രഭാതകിരണം പ്രഭാമയൂഖം
നിവര്‍ത്തിയാടുമ്പോള്‍
പ്രപഞ്ചമാകെ പ്രണയവികാരം
നിറഞ്ഞുനില്‍ക്കുമ്പോള്‍

വ്രീളാവതിയാം നിളയുടെ തീരം
നൂപുരമണിയുമ്പോള്‍
കളകളമൊഴുകും പുഴതന്‍ നാദം
ബിലഹരി മൂളുമ്പോള്‍

നീരദമണിയും നീലാംബരികള്‍
നീര്‍മണിപ്പൂവുകളായ്‌
നീലനഭസ്സിനെ നോക്കിച്ചിരിക്കും
നീള്‍മിഴിയിതളുകളായ്‌..

നയനമനോഹരവര്‍ണ്ണപതംഗം
മിഴികളിലിളകുമ്പോള്‍
ഞാനുമെന്‍ തൂലികത്തുമ്പുമി-
ന്നേതൊരു കവിതമെനയുന്നൂ

Tuesday, February 05, 2008

മിഴികള്‍.

കഥകളുറങ്ങുന്ന കണ്ണില്‍
കനവുകള്‍ പൂക്കുന്ന നേരം
കരിമഷിയോലും നിന്‍ നോക്കില്‍
കവിതകള്‍ തീര്‍ക്കുന്നതാരോ?

മൊഴികളിടറുന്നുവെന്നാല്‍
മിഴികളില്‍ വിങ്ങുന്നു പ്രണയം
പ്രണയഭാരം കൊണ്ടു വീണ്ടും
ഇമകളില്‍ തങ്ങും നീഹാരം.

വിരിയുവതേഴു നിറങ്ങള്‍
പറയുവതേതു സ്വരങ്ങള്‍
പറയാതെ പറയുന്നുവെന്നും
നിന്‍ മിഴികളെനിക്കെന്നും പ്രിയം.